കോൽക്കത്ത: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് വെടിയേറ്റു മരിച്ചു. ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാം മേഖലയിലാണ് സംഭവം. ദീർഘകാലമായി സുവേന്ദു അധികാരിയുടെ വിശ്വസ്തനും അടുത്ത സഹായിയുമായിരുന്നു കൊല്ലപ്പെട്ട ചന്ദ്രനാഥ്.
ബുധനാഴ്ച രാത്രി ചന്ദ്രനാഥ് തന്റെ വാഹനത്തിൽ യാത്ര ചെയ്യവേയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അക്രമികൾ വാഹനം തടയുകയും തൊട്ടടുത്തുനിന്ന് ചന്ദ്രനാഥിന് നേരെ മൂന്ന് തവണ വെടിയുതിർക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ബൈക്കിലെത്തിയ അക്രമിസംഘം കൃത്യത്തിന് ശേഷം ഉടൻ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ തടയുന്നതിനും സമാധാനം പാലിക്കുന്നതിനും സുവേന്ദു അധികാരി പ്രവർത്തകരോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ ദാരുണമായ കൊലപാതകം നടന്നിരിക്കുന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ബിജെപി നേതൃത്വം കൊലപാതകത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.